Thursday, March 6, 2014

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സിപിഐഎം സ്ഥാനാര്‍ത്ഥിയായി എര്‍ണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസ്.



ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ മത്സരിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണ. മലപ്പുറത്ത് പി കെ സൈനബയെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇടുക്കി, പത്തനംതിട്ട സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. സംസ്ഥാന കമ്മിറ്റി യോഗം അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ മുന്‍ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമാണ് എറണാകുളം സീറ്റില്‍ മത്സരിക്കുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസാണ്. തീരദേശ മേഖലയിലുള്ള സ്വാധീനം കണക്കിലെടുത്താണ് എറണാകുളത്ത് ക്രിസ്റ്റിയെ മത്സരിപ്പിക്കാന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായത്. മലപ്പുറത്ത് സംസ്ഥാന കമ്മിറ്റിയംഗവും മുതിര്‍ന്ന സിപിഐഎം വനിത നേതാവുമായ പി കെ സൈനബയാണ് സ്ഥാനാര്‍ത്ഥി. മലപ്പുറം സീറ്റ് മുസ്ലീംലീഗ് കോട്ടയാണെങ്കിലും ശക്തമായ മത്സരം കാഴ്ചവെയ്ക്കാനാണ് ഇവിടെ സൈനബയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്. കോട്ടയത്ത് എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം പി കെ ഹരികുമാറിനെ മത്സരിപ്പിക്കാനാണ് ധാരണ. ഇടുക്കി, പത്തനംതിട്ട സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കസ്തൂരിരംഗന്‍ വിഷയത്തിലെ യുഡിഎഫ് അന്തിമ നിലപാടുകള്‍ക്ക് ശേഷമായിരിക്കും ഈ സീറ്റുകളില്‍ അന്തിമ തീരുമാനമെടുക്കുക. സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കൊല്ലത്ത് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെയും കോഴിക്കോട് എ വിജയരാഘവനെയും കണ്ണൂര് പി കെ ശ്രീമതിയെയും മത്സരിപ്പിക്കാന്‍ ഇന്നലത്തെ യോഗത്തില്‍ ധാരണയായിരുന്നു. നാല് സിറ്റിംഗ് എംപിമാരെയും തരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് സിപിഐഎം തീരുമാനം. ചാലക്കുടിയില്‍ ചലച്ചിത്ര താരം ഇന്നസെന്റിനെ മത്സരിപ്പിക്കാന്‍ ധാരണയായതായാണ് സൂചന.ആലപ്പുഴ ജില്ലാ സെക്രട്ടറി പി കെ ചന്ദ്രബാബു, ഡിവൈഎഫ്‌ഐ നേതാവ് എ എന്‍ ഷംസീര്‍ എന്നീ പുതുമുഖങ്ങളും ഇത്തവണതെരഞ്ഞടുപ്പ് രംഗത്തുണ്ട്. ഇത്തവണ പരിചയസമ്പന്നരായ നേതാക്കളെ മത്സരത്തിനിറക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം.



0 comments:

Post a Comment