Thursday, March 6, 2014

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ അടുത്താഴ്ച്ച പ്രഖ്യാപ്പിക്കും ; വിഎം സുധീരന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇതിനു മുന്നോടിയായി ഞായറാഴ്ച യുഡിഎഫ് തെരഞ്ഞെടുപ്പു സമിതി ചേരും. പറവൂരില്‍ ഡിസിസി പ്രസിഡന്റ് എന്‍.ജെ. പൗലോസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വികസന മതേതര സംരക്ഷണജാഥയുടേയും ഫണ്ട് ശേഖരണത്തിന്റെയും ഉദ്ഘാടനം ചെയ്തതിനുശേഷമാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. യുഡിഎഫില്‍ ന്യായമായ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും എന്നാല്‍ എല്‍ഡിഎഫില്‍ കാര്യങ്ങള്‍ ഏകാധിപത്യപരമാണെന്നും സുധീരന്‍. ആര്‍എസ്പി കൊല്ലം സീറ്റ് ചോദിച്ചെങ്കിലും ചര്‍ച്ചപോലും നടത്താതെ അവിടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിരിക്കുകയാണ്. അതോടൊപ്പം ഇടതു കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ദൗത്യമോ ലക്ഷ്യമോയില്ലെന്നും അവര്‍ പ്രത്യക്ഷമായി വര്‍ഗീയതയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും സുധീരന്‍. ആശയപരമായി ശരിയായ നില നഷ്ടപ്പെട്ട അവര്‍ സ്ഥാനാര്‍ഥികള്‍ക്കായി പുറമെനിന്ന് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ഒരു കക്ഷിയേയും അടര്‍ത്തിയെടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കേണ്ടെന്നും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ന്നുവെന്ന് അവര്‍ക്ക് തന്നെ ബോധ്യമുണ്ടെന്നും സുധീരന്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ നോക്കേണ്ടെന്നും ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയും സീറ്റുകള്‍ തൂത്ത് വാരുകയും ചെയ്യും. മലയോര  തീരദേശപ്രശ്‌നങ്ങളും മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ കാര്യങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നത് യുഡിഎഫ് മാത്രമാണ്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ വലിയ മുന്നേറ്റത്തിലാണ്. കേരളത്തിലും ഈ മുന്നേറ്റമുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടത് ജനങ്ങളുടെ ജീവിതത്തിന് വലിയ ആവശ്യമായി വന്നിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.




0 comments:

Post a Comment