Thursday, March 6, 2014

അനിത പ്രതാപ് എറണാകുളത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായേക്കും.

മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ  അനിത പ്രതാപ് എറണാകുളത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ആം ആദ്മി സ്ഥാനാര്‍ത്ഥിയായി അനിതാ പ്രതാപ് വരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ജോഗിയേയും തൃശൂരില്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫിനേയും സ്ഥാനാര്‍ത്ഥിയാക്കിയിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി ഇന്ത്യയിലേയും വിദേശത്തേയും നിരവധി പ്രമുഖ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അനിത പ്രതാപിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. അനിത പ്രതാപ് ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയും സമൂഹ്യ പ്രവര്‍ത്തകയുമാണ്. ആം ആദ്മി പാര്‍ട്ടിയില്‍ അംഗമായ അനിത പ്രതാപ് അഴിമതിക്കെതിരായ പോരാട്ടങ്ങളില്‍ അണിചേരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം സ്വദേശി കെ ജെ സൈമണിന്റെയും നാന്‍സിയുടെയും മകളായി ജനിച്ച അനിത പ്രതാപ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലുമായിട്ടാണ് വിദ്യാഭ്യാസം നടത്തിയത്. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേര്‍ണലിസം ഡിപ്ലോമ പാസായ അനിത പ്രതാപ് ഇന്ത്യന്‍ എക്‌സ്പ്രസിലാണ് പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയത്. ഇപ്പോഴത്തെ ബിജെപി നേതാവ് അരുണ്‍ ഷൂരിയുടെ കീഴിലായിരുന്നു അനിത പ്രതാപ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്തത്. തുടര്‍ന്ന് സണ്‍ഡേ മാഗസിനില്‍ ജോലിയില്‍ പ്രവേശനിച്ച അനിത പ്രതാപ് ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധകാലത്ത് എന്‍ടിടിഇ നേതാവ് വേലുപിള്ളി പ്രഭാകരനെ അഭിമുഖം ചെയ്തതോടെയാണ് രാജ്യാന്തരശ്രദ്ധ നേടിയത്. വേലുപിള്ളി പ്രഭാകരനെ കാണാന്‍ പോകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തി അനിതാ പ്രതാപ് എഴുതിയ ചോര ചിന്തിയ ദ്വീപ് എന്ന പുസ്തകവും രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. ഇന്ത്യ ടുഡേയിലും ടൈം മാഗസിനിലും ജോലി ചെയ്തിട്ടുള്ള അനിത പ്രതാപ് മുംബൈ ബോംക്രാമണങ്ങളുടെ പശ്ചാത്തലത്തില്‍ ബാല്‍ താക്കറെയെ ഇന്റര്‍വ്യൂ ചെയ്തു ശ്രദ്ധ നേടിയിരുന്നു. 1996ല്‍ സിഎന്‍എന്നില്‍ ജോലി ആരംഭിച്ച അനിത പ്രതാപ് താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തും രാജ്യാന്തരശ്രദ്ധ നേടി. മാധ്യമ പ്രവര്‍ത്തനത്തെക്കൂടാതെ നിരവധി കലാ, സാംസ്‌കാരിക, സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഡോക്യൂമെന്ററി എടുത്തിട്ടുണ്ട് അനിത പ്രതാപ്.





0 comments:

Post a Comment