Tuesday, March 11, 2014

പത്തനംത്തിട്ടയില്‍ വന്‍ സ്പിരിറ്റ് വേട്ട ; പിടിച്ചത് 700 ലിറ്റര്‍ സ്പിരിറ്റ്

പത്തനംതിട്ട കോഴഞ്ചേരിയില്‍  എക്‌സൈസ് സംഘം നിരന്തരം പരിശോധന നടത്തിയതിന്റെ ഫലമായി  കളള് ഷാപ്പില്‍നിന്നു പോലീസിന്റെ പരിശോധനയില്‍ എഴുന്നൂറോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിലെ ഇലന്തൂരിലുള്ള കള്ളുഷാപ്പില്‍ പുലര്‍ച്ചെ ആറന്മുള എസ്‌ഐ ബി.വിനോദ്കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. ഇതോടനുബന്ധിച്ച് വ്യാജ കള്ള് നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃതവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍. നായര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പോലീസ് റെയ്ഡ് നടത്തിയത്. ഷാപ്പിന്റെ ഉടമസ്ഥരായ മൂന്നു കരാറുകാരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും എക്‌സൈസ് സംഘം ഇവിടെ പരിശോധന നടത്തിയിരുന്നതാണ്. എക്‌സൈസിന്റെ ഒത്താശയോടെയാണ് സ്പിരിറ്റ് നിര്‍മിച്ചിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. അടുത്തിടെ അടൂരില്‍നിന്നു സ്പിരിറ്റ് പിടികൂടിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. കഴിഞ്ഞ കുറേ നാളുകളായി കോഴഞ്ചേരിയിലും സമീപപ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളില്‍നിന്നു വന്‍തോതില്‍ സ്പിരിറ്റ് എത്തുന്നുണ്ടെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ ബഹുഭൂരിപക്ഷം കള്ളുഷാപ്പിലും വ്യാജ കള്ളാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 കള്ളുചെത്താനുള്ള തെങ്ങ് വളരെ കുറവായ ഈ പ്രദേശങ്ങളില്‍ പാലക്കാട്, ചിറ്റൂര്‍ മേഘലകളില്‍നിന്നാണ് കള്ള് എത്തിച്ചുകൊണ്ടിരുന്നത്. ഈ കള്ളില്‍ സ്പിരിറ്റ് ഉപയോഗിച്ച് ലഹരി കൂടുതലാക്കിയാണത്രേ ഉപയോഗിച്ചുകൊണ്ടിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ റെയ്ഡ് നടത്തുമെന്നും പോലീസ് പറഞ്ഞു.



0 comments:

Post a Comment