Monday, March 10, 2014

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസ്സുകള്‍ ; വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.

  ജനപ്രതിനിധികള്‍ക്കെതിരായ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. ക്രിമിനല്‍ , അഴിമതി കേസുകളില്‍ പ്രതികളായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളില്‍ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് കീഴ്‌ക്കോടതികള്‍ക്ക് സുപ്രീംകോടതിയുടെ ഉത്തരവ്. ക്രിമിനല്‍ കേസുകളിലെ വിചാരണയാണ് ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ടത്. കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ നിന്നും തടയണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ  എച്ച് എല്‍ ദത്ത് , ആര്‍.എം.ലോധയും കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്  ഉത്തരവിട്ടത്.  തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹര്‍ജി പരിഗണിക്കാനാവില്ലെന്നും എന്നാല്‍ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസില്‍ കുറ്റപത്രം നല്‍കി ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ കാരണം ബന്ധപ്പെട്ട ജഡ്ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ബോധിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.  രാജ്യത്ത് നിരവിധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. മറ്റുള്ള കാര്യങ്ങള്‍ക്കായി ഒരു ശതമാനമെങ്കിലും ബഡ്ജറ്റില്‍ ജഡ്ജിമാരെ നിയമിക്കുന്നതിനായി നീക്കിവെച്ചാല്‍ ഇത്രയും കേസുകള്‍ കെട്ടിക്കിടക്കില്ലെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സുപ്രീംകോടതി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.വിചാരണാ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജനപ്രതിനിധികളെ അയോഗ്യരാക്കാമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.



0 comments:

Post a Comment