Tuesday, March 11, 2014

കണാതായ മലേഷ്യന്‍ വിമാനത്തിനായി തിരയുന്നത് 10 രാജ്യങ്ങളോടൊപ്പം ബോയിംങും.

കഴിഞ്ഞദിവസം മലേഷ്യയില്‍ നിന്നും ബീജിംഗിലേക്കുള്ള യാത്രക്കിടെ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനമായ ബൊയിംഗ് 777 എന്ന  വിമാനത്തിനായുള്ള തിരച്ചില്‍ മൂന്നാം ദിവസവും ഫലം കണ്ടില്ല. പത്ത് രാജ്യങ്ങളില്‍ നിന്നുമായ് കപ്പലുകളിലും വിമാനങ്ങളിലുമായ് നടത്തുന്ന തിരച്ചിലില്‍ വിമാനത്തിന്റെയോ യാത്രക്കാരുടെയോ ഒരു സൂചനയും ഇതുവരെയും ലഭിച്ചിട്ടില്ല. വിമാനനിര്‍മാണ കമ്പനിയായ ബോയിംങും ഈ പത്തുരാജ്യങ്ങളോടൊപ്പം പങ്കാളിയാകുന്നുണ്ട്. അമേരിക്കയുടെ ഔദ്യോഗിക സംഘത്തോടൊപ്പമായിരിക്കും ബോയിംങും തെരച്ചിലില്‍ പങ്കാളിയാകുക. വിയറ്റ്‌നാം, ചൈന, സിംഗപ്പൂര്‍, ഇന്തോനേഷ്യ, യുഎസ്, തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ്, ന്യൂസിലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് തെരച്ചിലില്‍ പുരോഗമിക്കുന്നത്. ദുരൂഹസാഹചര്യത്തില്‍ കാണാതായ വിമാനം മലേഷ്യയ്ക്കും തായ്‌ലന്‍ഡിനും ഇടയ്ക്കുള്ള ഗള്‍ഫ്ഓഫ് തായ്ലന്‍ഡ് മേഖലയില്‍ തകര്‍ന്നു വീണിരിക്കാമെന്നാണ് നിഗമനം. വ്യാജ പാസ്‌പോര്‍ട്ടുമായ് വിമാനത്തില്‍ കയറിയവരുടെ പങ്കിനെകുറിച്ചാണ് ഇപ്പോഴത്തെ അന്വഷണം കേന്ദ്രീകരിക്കുന്നത്. ബോംബ് സ്‌ഫോടനം വിമാന റാഞ്ചല്‍ എന്നീ സാധ്യതകളും വിദഗധര്‍ തള്ളി കളയുന്നില്ല. കാണാതാകുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പും വിമാനത്തില്‍ നിന്നും ലഭിക്കാതിരുന്നത് അപകടം നടന്നത് പെട്ടന്നായിരിക്കാമെന്ന് സൂചിപ്പിക്കുന്നു. വിമാനം വളരെ ഉയരത്തില്‍ നിന്ന് പൊട്ടി പല ദിക്കുകളിലായ് ചിതറിയതാവാം എന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ക്വാല ലംപൂറില്‍ നിന്നും ഒരു മണിക്കൂര്‍ പറന്ന് 35,000 അടി മുകളില്‍വെച്ച് കണ്ട്രോള്‍ റൂമുമായ് ബൊയിംഗ് 777 ബന്ധം വിച്ഛേദിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും ചൈനക്കാരാണ്. 12 ക്രൂ അംഗങ്ങളും 38 മലേഷ്യക്കാരും 5 ഇന്ത്യക്കാരുമുള്‍പ്പടെ 239 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.




0 comments:

Post a Comment