Friday, February 14, 2014

എവറസ്റ്റ് കയറുന്നതിനുള്ള ഫീസ് കുറയ്ക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നൂ.........

 ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കയറുന്നതിനുള്ള ഫീസ് കുറയ്ക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു. കൂടുതല്‍ പര്‍വതാരോഹകരെ ആകര്‍ഷിക്കുന്നതിനായാണ് ഫീസ് കുറയ്ക്കുന്നത്. സീസണില്‍ നിരവധി സഞ്ചാരികളാണ് എവറസ്റ്റിലെത്തുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് സീസണ്‍. എവറസ്റ്റ് കയറാന്‍ ഓരോ പര്‍വതാരോഹകനും ആയിരക്കണക്കിന് ഡോളറാണ് ഫീസിനത്തില്‍ ചെലവു വരുന്നത്. ആളൊന്നിന് 25,000 ഡോളറാണ് റോയല്‍റ്റി, ലൈസന്‍സ് ഫീയായി സര്‍ക്കാര്‍ ഈടാക്കുന്നത്. അതേസമയം, ഏഴുപേരടങ്ങിയ സംഘത്തിന് 70,000 ഡോളര്‍ നല്കിയാല്‍ മതി. സഞ്ചാരികള്‍ക്ക് വലിയ സംഘങ്ങളായി എത്താന്‍ ഈ ഇളവ് സഹായിക്കുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ ആളൊന്നിന് 11,000 ഡോളര്‍ മാത്രമേ ഈടാക്കുകയുള്ളൂവെന്ന് ടൂറിസം മന്ത്രാലയ വക്താവ് തിലക് റാം പാണ്‌ഡെ അറിയിച്ചു. വ്യാജ സംഘങ്ങളെ ഒഴിവാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫ് സീസണിലെ പര്‍വതാരോഹണം പ്രോത്സാഹിപ്പിക്കുന്നതിനായി, സീസണല്ലാത്ത മാസങ്ങളില്‍ 2,500 ഡോളര്‍ മാത്രമേ ഈടാക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. എവറസ്റ്റ് കൂടാതെ മറ്റു ചെറിയ കൊടുമുടികളിലെയും നിരക്ക് കുറച്ചിട്ടുണ്ട്. 1953-ലാണ് ന്യൂസിലന്‍ഡ് സ്വദേശിയായ ഹിലരിയും ഷെര്‍പ ടെന്‍സിംഗും ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. ഇതുവരെ 4,000-ത്തോളം പേര്‍ എവറസ്റ്റ് കയറിയെന്നാണ് റിപ്പോര്‍ട്ട്. 250 പേര്‍ മലകയറുന്നതിനിടെ മരണമടഞ്ഞു. 29,035 അടിയാണ് എവറസ്റ്റിന്റെ ഉയരം.


0 comments:

Post a Comment