Wednesday, February 12, 2014

തെലുങ്കാന ലോക്‌സഭയില്‍ ...... പ്രതിഷേധിച്ച് കുരുമളക് പ്രയോഗം...


സഭയെ പ്രക്ഷുബ്ദമാക്കി തെലുങ്കാന ബില്ലില്‍ സഭയ്ക്ക് അകത്തും പുറത്തും ബഹളം. ഐക്യ ആന്ധ്ര അനുകൂലികളുടെ എതിര്‍പ്പിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തെലങ്കാന ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഐക്യ ആന്ധ്ര അനുകൂലികളുടെ ബഹളത്തെ തുടര്‍ന്ന് ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. അതേസമയം നാടകീയസംഭവങ്ങള്‍ക്കാണ് ബില്ലിന്റെ അവതരണത്തിനിടെ ലോക്‌സഭ സാക്ഷ്യം വഹിച്ചത്.  ബില്ലിന്റെ അവതരണ നടപടി പൂര്‍ത്തിയാകുന്നതിനു മുമ്പ് സീമാന്ധ്ര മേഖലയില്‍ നിന്നുള്ള എംപിമാര്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. സഭയിലെ കസേരകള്‍ അടിച്ചു തകര്‍ക്കാനും ശ്രമം നടന്നു. ഒരു എംപി കൈവശമുണ്ടായിരുന്ന കത്തിയെടുത്തു വീശി ഭീഷണി മുഴക്കി. ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി നീക്കി. ഇതിനിടെയാണ്  സീമാന്ധ്രയില്‍ നിന്നുള്ള എല്‍. രാജഗോപാല്‍ എംപി സഭയ്ക്കുള്ളില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. . മാധ്യമപ്രവര്‍ത്തകരുടെ ഗാലറിക്കു സമീപമായിരുന്നു കുരുമുളകു പ്രയോഗം. സ്‌പ്രേ പ്രയോഗിച്ചതോടെ എംപിമാര്‍ സഭയില്‍ നിന്നും ഇറങ്ങിയോടി. പല എംപിമാര്‍ക്കും ശ്വാസതടസവും ചുമയും അനുഭവപ്പെട്ടു. ശാരീരിക അസ്വാസ്ഥ്യമുണ്ടായ എംപിമാരെ ആശുപത്രിയിലേക്ക് മാറ്റി. തെലങ്കാനയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ഏറ്റുമുട്ടി.  സ്പീക്കര്‍ മീര കുമാറും സംഘര്‍ഷത്തെ തുടര്‍ന്ന് സഭ വിട്ടു പുറത്തേക്കു പോയി. അതേസമയം എംപിമാര്‍ക്കു നേരെ പ്രയോഗിച്ചത് കുരുമുളക് സ്‌പ്രേയല്ലെന്നും മറ്റൊരു രാസവസ്തുവാണെന്നും എം.പി രാജേഷ് എംപി ആരോപിച്ചു. ഇതിനിടെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ എംപി സബ്ബം ഹരി ലോക്‌സഭയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായും വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.  പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബില്‍ അവതരണത്തിന് മുന്നോടിയായി പാര്‍ലമെന്റിലും പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷ ഒരുക്കിയിരുന്നു. ബഹളത്തിനിടയില്‍ രേഖാമൂലം ബില്‍ അവതരിപ്പിച്ചതായി ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. എന്നാല്‍, ബില്‍ ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ് അറിയിച്ചു. തെലുങ്കാന ബില്‍ ഒരു കാരണവശാലും പാസാക്കാന്‍ അനുവദിക്കില്ലെന്ന് സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ നേരത്തേ അറിയിച്ചിരുന്നു. ബഹളം രൂക്ഷമായതോടെയാണ്  ഇരുസഭകളും നിര്‍ത്തിവച്ചത്.




0 comments:

Post a Comment