Thursday, February 20, 2014

രാജീവ് വധക്കേസ് പ്രതികളെ വിട്ടയക്കരുതെന്ന് സുപ്രീംകോടതി .

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി തടഞ്ഞു. പ്രതികളെ വിട്ടയക്കരുതെന്നും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇന്നാണ്  കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിയെ സമീപിച്ചത്.  പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കാന്‍ ശ്രമിക്കുന്നത്, പ്രതികളുടെ അപേക്ഷ ലഭിക്കാതെയാണ് തമിഴ്‌നാട് ഇത്തരത്തിലൊരു നീക്കത്തിനു മുതിര്‍ന്നതെന്നും കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതായും കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി പറഞ്ഞു .തമിഴ്‌നാട് സര്‍ക്കാരിന് സുപ്രീംകോടതി  നോട്ടീസയച്ചു. കേസ് വീണ്ടും മാര്‍ച്ച് ആറിന് പരിഗ?ണിക്കും. കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള സുപ്രീംകോടതി വിധിക്കെതിരെയും കേന്ദ്രം പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. രാജീവ് വധക്കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്യാന്‍ സുപ്രീംകോടതി രണ്ട് ദിവസങ്ങള്‍ക്ക് മുന്പ് തീരുമാനമെടുത്തിരുന്നു. പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ ദീര്‍ഘമായ കാലതാമസമുണ്ടായതാണ് ഇതിന് കാരണമായി സുപ്രീംകോടതി ചൂണ്ടിക്കാണിച്ചത്.സുപ്രീംകോടതി വിധിക്ക് തൊട്ടുപിന്നാലെയാണ് മുഴുവന്‍ പ്രതികളെയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് മന്ത്രിസഭ  തീരുമാനമെടുത്തത്. പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം തമിഴ്‌നാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം തമിഴ്‌നാടിന്റെ തീരുമാനത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ഗവര്‍ണറെ കണ്ട് പ്രതികളെ വിട്ടയക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് തമിഴ്‌നാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണം നടത്തിയ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതിയില്ല. തിടുക്കത്തില്‍ പ്രതികളെ വിട്ടയക്കാനുള്ള ശ്രമമാണ് തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഇതിന് നിയമസാധുത ഉണ്ടാകില്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍ പേരറിവാളന്‍,നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ വിട്ടയക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തത്.



0 comments:

Post a Comment