Tuesday, February 11, 2014

അള്‍ജീരിയയില്‍ വിമാനം തകര്‍ന്ന് വീണ് 77 പേര്‍ കൊല്ലപ്പെട്ടു.


അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 77 പേര്‍ കൊല്ലപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമായി കോണ്‍സ്റ്റാന്റിനിലേക്ക് പോവുകയായിരുന്ന ഹെര്‍ക്കുലീസ് സി വിഭാഗത്തില്‍പ്പെട്ട സൈനിക വിമാനമാണ് തകര്‍ന്ന് വീണത്. ഉമ്മല്‍ ബൗഗി പ്രവിശ്യയിലെ ജെബല്‍ ഫെര്‍ത്താസ് മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്. സംഭവസ്ഥലത്തു നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 77 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പരിക്കുകളോടെ ഒരാളെ രക്ഷപെടുത്തിയതായി സൈന്യം അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 74 യാത്രക്കാരും 4 ജീവനക്കാരുമുള്‍പ്പെടെ 78 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. തമന്‍രാസെറ്റ് നഗരത്തില്‍ നിന്നും യാത്രയാരംഭിച്ച വിമാനവുമായുള്ള വാര്‍ത്താവിനിമയ ബന്ധം ഉമ്മല്‍ ബോഗിക്കും കോണ്‍സ്റ്റാന്റിനുമിടയില്‍ വെച്ചാണ് നഷ്ടമായത്. ലക്ഷ്യസ്ഥാനമായ കോണ്‍സ്റ്റാന്റിനോടടുക്കവെ നിയന്ത്രണം വിട്ട വിമാനം മലമുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. അല്‍ജീരിയയില്‍ പത്ത് വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമാണ് ഇപ്പോഴത്തേത്. 2003ല്‍ തമന്‍രാസെറ്റില്‍ എയര്‍ അല്‍ജീരിയ വിമാനം തകര്‍ന്നു വീണ് 103 പേര്‍ക്ക് നേരത്തെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.



0 comments:

Post a Comment